Friday, January 15, 2010

കോടതിയിലെത്തിയ വണ്ടി മുതലാളി

നല്ല വണ്ടികളെ(?) കണ്ടാലൊന്നു മുട്ടാതെ പോകില്ലിവന്‍ . ഇപ്പോള്‍ തന്നെ മൂന്നുവണ്ടികള്‍ സ്വന്തം. കയ്യിലിരിക്കുന്ന കാലിബര്‍ ബൈക്ക് കൈയ്യിലിരിപ്പുപോലെ പ്രസിദ്ധന്‍ . പണ്ടേ ബുള്ളറ്റ് പ്രിയനായിരുന്നതിനാല്‍, ശരീരത്തിന്റെ വലിപ്പം ബുള്ളറ്റിനോളമായപ്പോള്‍ അതുമൊരണ്ണമൊപ്പിച്ചു.

ഇവിടെ ‘ലിമിറ്റഡ് എഡിഷന്‍ അക്സന്റ് കാറായ‘ മൂന്നാമനാണു താരം. വണ്ടി മോഡിഫിക്കേഷന്‍ ഒരു ഹരമായപ്പോള്‍, ഇന്നേവരെ രാത്രിയില്‍ റോഡ് കണ്ടിട്ടില്ലാത്ത കാറിന്റെ തലയിലും താഴെയും ചുറ്റിലുമൊക്കെ ഫോഗ് ലൈറ്റുകളും സ്റ്റിക്കറുകളും കണക്കില്ലാതെ കയറിയിരുന്നു. കണ്ടാല്‍ ഏതോ ചട്ടമ്പി പിള്ളേരുടേതെന്നു ഒറ്റനോട്ടത്തില്‍ തന്നെ തോന്നുന്ന വണ്ടി.

പാലായിലെ ടാറ് വീഴാത്ത വഴികളിലൂടെ പകലുകളില്‍ മാത്രം പൊടിപറത്തി പാഞ്ഞിരുന്ന വണ്ടി, ഒരു ദിവസം പോലീസ് ജീപ്പിനു സൈഡ് കൊടുക്കാതിരുന്നപ്പോള്‍ പോലീസ് പൊക്കി, ബുക്കും പേപ്പറും മറ്റുപല പേപ്പറുകളും കാണിച്ചിട്ടും വഴങ്ങാതെ പണമടക്കാന്‍ കോടതിയിലെത്താന്‍ എഴുതിക്കൊടുത്തവര്‍ പോയി.

ഒടുവില്‍ കോടതി മുറിയില്‍ ......

കുടുംബത്തിനേയും അപ്പൂപ്പനേയും അച്ചനേയുമൊക്കെ വിളിച്ചുതുടങ്ങിയ ചോദ്യം ഒടുവില്‍ ഇങ്ങനെയവസാനിച്ചു.
ഹാജരുണ്ടോ? ഹാജരുണ്ടോ? ഹാജരുണ്ടോ?.....

പ്രതി കൂട്ടില്‍ കയറി നിന്നു.

കുറ്റപത്രം വായിച്ചു തുടങ്ങി.

അനാവശ്യവും തീവ്രത കൂടിയതുമായ പ്രകാശം വമിപ്പിക്കുന്ന തരം നിരവധി വിളക്കുകള്‍ നിയമ വിരുദ്ധമായി പ്രതി വാഹനത്തില്‍ ഘടിപ്പിച്ചിരുന്നതിനാല്‍ മോട്ടോര്‍ വാഹന നിയമപ്രകാരം ............ “ .

കേസിന്റെ നമ്പരും നിയമവകുപ്പുകളും ചേര്‍ന്ന വായനതീര്‍ന്നപ്പോള്‍ കോടതി പ്രതിയോട് ഇങ്ങനെ ആരാഞ്ഞു.

പ്രതി കുറ്റം ചെയ്തതായി സമ്മതിക്കുന്നുണ്ടോ?
അല്‍പ്പനേരത്തെ മൌനം, പിന്നീട് കളമൊഴിയൊഴുകി.
“ഉവ്വു സര്‍, പക്ഷെ......” വാക്കുകള്‍ പാതിയില്‍ നിന്നുപോയി. ദൈന്യതയാര്‍ന്ന മുഖം പതിയെ കുനിഞ്ഞു.

എന്താണെങ്കിലും മടിക്കണ്ട, തെളിച്ചു പറയൂ..... കോടതിയുടെ പ്രോത്സാഹനം.
“കുറ്റം ചെയ്തിട്ടുണ്ട്‍‍, പക്ഷെ കണക്ഷന്‍ കൊടുത്തിട്ടില്ല സാര്‍ ......‍” പ്രതിയുടെ നിഷ്കളങ്കമായ മറുപടി.